കിംബെർലി: മാസങ്ങൾക്ക് ശേഷം ക്രീസിലെത്തിയ ആദ്യമത്സരത്തിൽ തന്നെ വെടിക്കെട്ട് സെഞ്ചുറിയടിച്ച എ ബി ഡിവില്ലിയേഴ്സിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 104 റൺസിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 വിക്കറ്റിന് 353 റൺസ്. ബംഗ്ലാദേശ് 47.5 ഓവറിൽ 249 ഓളൗട്ട്. 104 പന്തിൽ 15 ഫോറും 7 സിക്സും പറത്തി 176 റണ്‍സടിച്ച എ ബി ഡിവില്ലിയേഴ്സാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാൻ അയച്ച ബംഗ്ലാദേശിന് തുടക്കം മുതൽ നിരാശയായിരുന്നു ഫലം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിയൻമാരായ ക്വിന്‍റൻ ഡി കോക്കും ഹാഷിം ആംലയും ചേർന്ന് 90 റൺസടിച്ചു. ഡി കോക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിസും പുറത്തായെങ്കിലും നാലാം നമ്പറിൽ എത്തിയ ഡിവില്ലിയേഴ്സ് മാരക ഫോമിലായിരുന്നു. ഹാഷിം അംല 92 പന്തിൽ 85 ഉം ജെ പി ഡുമിനി 30 പന്തിൽ 30 ഉം റൺസെടുത്തു. ദക്ഷിണാഫ്രിക്ക 6 വിക്കറ്റിന് 353 റൺസിലെത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 68 റൺസെടുത്ത ഓപ്പണർ ഇമ്രുൽ കയേസാണ് അവരുടെ ടോപ് സ്കോറര്‍. കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച മുഷ്ഫിക്കർ റഹിം 60 റൺസെടുത്തു. മഹ്മദുള്ള 35, തമിം ഇഖ്ബാൽ 23 എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിന്നത്. 47.5 ഓവറിൽ 249 ന് ബംഗ്ലാദേശ് ഓളൗട്ടായി. തുടർച്ചയായ രണ്ടാം വിജയത്തോടെ ദക്ഷിണാഫ്രിക്ക പരന്പര സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.