ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ വിജയയാത്ര തുടരുമ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ അസാമാന്യ പ്രകടനത്തെക്കുറിച്ചാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ സഞ്ജുവിനെയും ചെന്നൈ ടീമിനെയും പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ആകാശ് ചോപ്ര. ചെന്നൈയുടെ ഈ വർഷത്തെ അഞ്ച് വിജയങ്ങളിൽ മൂന്നിലും സഞ്ജു സാംസൺ ആണ് 'പ്ലെയർ ഓഫ് ദി മാച്ച്' ആയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സെഞ്ച്വറിയേക്കാൾ മൂല്യമുള്ള ഇന്നിംഗ്‌സ്
സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് ആകാശ് ചോപ്ര തന്റെ വീഡിയോയിലൂടെ മനസ്സ് തുറന്നു. "ഈ വർഷം ചെന്നൈ അഞ്ച് മത്സരങ്ങൾ ജയിച്ചു. അതിൽ മൂന്നിലും സഞ്ജു സാംസൺ ആണ് കളിയിലെ താരം. ഡൽഹിക്കെതിരെ അയാൾ പുറത്തായില്ല. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു എങ്കിൽ, ഈ മത്സരത്തിൽ അദ്ദേഹം ടീമിനെ വിജയത്തിലേക്ക് എത്തിക്കും വരെ പോരാടി. വ്യക്തിപരമായി പറഞ്ഞാൽ, ഒരു സെഞ്ച്വറിയേക്കാൾ മികച്ച ഇന്നിംഗ്‌സായിരുന്നു ഇത്. അത്രമാത്രം നിയന്ത്രണമുള്ള ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്." ആകാശ് ചോപ്ര പറഞ്ഞു.

ബാറ്റിംഗിന് പ്രയാസകരമായ പിച്ചിൽ സഞ്ജു എങ്ങനെ ബാറ്റ് ചെയ്തു എന്നത് വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിക്ക ബാറ്റ്‌സ്മാന്മാരും പിച്ചിൽ റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോൾ സഞ്ജു തന്റെ ടാർഗറ്റുകൾ കൃത്യമായി തിരഞ്ഞെടുത്തു. "മിച്ചൽ സ്റ്റാർക്കിനും ലുങ്കി എൻഗിഡിക്കുമെതിരെ അദ്ദേഹം വളരെ സൂക്ഷ്മതയോടെ കളിച്ചു. എന്നാൽ കുൽദീപ് യാദവിനെ ആക്രമിക്കാൻ അദ്ദേഹം കൃത്യമായി തീരുമാനിച്ചു. കുൽദീപിനെതിരെ ആധിപത്യം സ്ഥാപിക്കാൻ സഞ്ജുവിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അത് അദ്ദേഹം കൃത്യമായി നടപ്പിലാക്കി. നടരാജനെ സമ്മർദ്ദത്തിലാക്കാനും സഞ്ജുവിനായി." ആകാശ് ചോപ്ര നിരീക്ഷിച്ചു.
സൂപ്പർസ്റ്റാർ പദവിയും ചെന്നൈയുടെ മുന്നോട്ടുള്ള വഴിയും
സഞ്ജുവിന്റെ ഇന്നിംഗ്‌സ് അവസാന പന്തുവരെ നീണ്ടുനിന്നത് ടീമിന് വലിയ മുതൽക്കൂട്ടായെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ പേരിന് മുൻപിൽ ആ 'റെഡ് ആങ്കർ' (നോട്ടൗട്ട്) വരുന്നത് നിങ്ങളെ ഒരു സൂപ്പർസ്റ്റാർ ആക്കി മാറ്റും. ആ നക്ഷത്രം നിങ്ങളെ വലിയ ഉയരങ്ങളിലെത്തിക്കും. സഞ്ജുവിന്റെ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു." ആകാശ് ചോപ്ര വ്യക്തമാക്കി.
ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ചും ആകാശ് ചോപ്ര കൃത്യമായ കണക്കുകൾ നിരത്തി. "ഇനി ചെന്നൈയ്ക്ക് മുന്നിൽ നാല് മത്സരങ്ങളാണുള്ളത്. നാലിലും ജയിച്ചാൽ 18 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാൽ തുടർച്ചയായി ആറ് മത്സരങ്ങൾ ജയിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും അടുത്ത രണ്ട് മത്സരങ്ങൾ എൽ.എസ്.ജിക്കെതിരെയാണ് (LSG). ഒന്ന് ഹോം ഗ്രൗണ്ടിലും ഒന്ന് എവേ ഗ്രൗണ്ടിലും. അതിൽ ഒരു മത്സരം തോറ്റാലും ചെന്നൈയ്ക്ക് വലിയ തിരിച്ചടിയുണ്ടാവില്ല. കാരണം, ഹൈദരാബാദിനോടോ ഗുജറാത്തിനോടോ തോൽക്കുന്നത് പോയിന്റ് പട്ടികയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കും. പ്ലേ ഓഫ് റേസിലുള്ള ടീമുകൾക്കെതിരെ പോയിന്റ് നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കണം."
തിരിച്ചുവരവിന്റെ സൂപ്പർ കിംഗ്‌സ്?
ടൂർണമെന്റിന്റെ തുടക്കത്തിൽ മൂന്ന് മത്സരങ്ങൾ തോറ്റുകൊണ്ട് തുടങ്ങിയ ചെന്നൈ, ഇപ്പോൾ വമ്പൻ തിരിച്ചുവരവാണ് നടത്തുന്നത്. ആകാശ് ചോപ്ര ചോദിക്കുന്നത് ഇതാണ്: "ഇത്തവണയും ചെന്നൈ സൂപ്പർ കിംഗ്‌സ് 'കംബാക്ക് സൂപ്പർ കിംഗ്‌സ്' ആകുമോ?" സഞ്ജുവിന്റെയും ഋതുരാജിന്റെയും ഫോം ചെന്നൈ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 16 പോയിന്റിലെത്തി പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവിന്റെ ഈ മാന്ത്രിക ഫോം ചെന്നൈയ്ക്ക് അത്യന്താപേക്ഷിതമാണ്.