അപരാചിതരായി സൂപ്പർ എട്ടിലേക്ക് കാലെടുത്ത് വച്ച ഇന്ത്യൻ ടീം ലോകകപ്പിലെ തന്നെ ഏറ്റവും അപകടകാരികളാണെന്നതിൽ സംശയമില്ല. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ മികച്ചു നിൽക്കുന്ന ടീം എന്ന നിലയ്ക്ക് ഇന്ത്യ എതിരാളികൾക്ക് ഒരു പേടിസ്വപ്നം തന്നെയാണ്. എന്നാൽ, ടീമിലെ ഏറ്റവും നിർണായകമായ പങ്ക് വഹിക്കുന്ന രണ്ട് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്ന ടീം ഇന്ത്യയുടെ നിർണ്ണായക താരങ്ങളായി ജസ്പ്രീത് ബുംറയെയും വരുൺ ചക്രവർത്തിയെയുമാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്ത്. ഫെബ്രുവരി 22 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 5.16 എന്ന മികച്ച എക്കോണമിയിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ വരുണും, കൃത്യതയാർന്ന പന്തുകളുമായി ബുംറയും മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു.

തുറുപ്പു ചീട്ടുകൾ
ബാറ്റർമാർ നിലവിൽ അല്പം സമ്മർദ്ദത്തിലാണെന്നും അവർക്ക് സ്വതന്ത്രമായി കളിക്കാൻ സാധിക്കുന്നില്ലെന്നും ചോപ്ര നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഫ്ലാറ്റ് പിച്ചുകളിൽ പോലും കളി മാറ്റാൻ ശേഷിയുള്ള ബൗളർമാരിലാണ് അദ്ദേഹം പ്രതീക്ഷ അർപ്പിക്കുന്നത്. "ഇന്ത്യയുടെ ബൗളിംഗ് ബാങ്കായ വരുണിന്റെയും ബുംറയുടെയും എട്ട് ഓവറുകൾ കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിക്കും. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇതേ ഗ്രൗണ്ടിൽ വരുൺ 53 റൺസ് വഴങ്ങിയെങ്കിലും 4 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു," ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പ്രോട്ടീസ് നിരയിലെ കേമന്മാർ
അതേസമയം, ജസ്പ്രീത് ബുംറയെ പുതിയ പന്തിൽ ഉപയോഗിക്കരുത് എന്ന കൗതുകകരമായ നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ചേർന്ന് പുതിയ പന്ത് പങ്കിടണമെന്നും, എങ്കിൽ മാത്രമേ ഹാർദിക്കിന്റെ ക്വോട്ട പൂർത്തിയാക്കാൻ നായകന് എളുപ്പമാകൂ എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ തുടക്കത്തിൽ തന്നെ പുറത്താക്കേണ്ടത് അനിവാര്യമാണ്. ഐഡൻ മർക്രം, റയാൻ റിക്കൽട്ടൺ എന്നിവരുടെ സാന്നിധ്യമുള്ള പ്രോട്ടീസ് ബാറ്റിംഗ് നിര അതീവ അപകടകാരികളാണെന്നും ചോപ്ര ഓർമ്മിപ്പിച്ചു.
മില്ലറെ പൂട്ടണം
ഡേവിഡ് മില്ലറെ പൂട്ടാൻ പ്രത്യേക തന്ത്രവും ചോപ്ര നിർദ്ദേശിച്ചു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ മില്ലർ നേരിടുന്ന ആദ്യ പത്തു പന്തുകൾ അതീവ പ്രധാനമാണ്. ആ സമയത്ത് പേസ് ബൗളർമാരെ ഉപയോഗിച്ച് മില്ലറെ ആക്രമിച്ചാൽ വിക്കറ്റ് നേടാൻ സാധിക്കും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഹാർദിക് പാണ്ഡ്യ മില്ലറെ പുറത്താക്കിയത് അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രിസ്റ്റൻ സ്റ്റബ്സിനെ നേരിടാൻ വരുൺ ചക്രവർത്തിയെ കാത്തുവെക്കണമെന്നും അഹമ്മദാബാദിലെ വലിയ ബൗണ്ടറികൾ മുതലെടുത്ത് സൗത്ത് ആഫ്രിക്കൻ ബാറ്റർമാരെ ഷോർട്ട് ബോളുകളിൽ കുടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മ മത്സരത്തിൽ നിർണായകമാകുമെന്നും അദ്ദേഹത്തിന് ഫോം കണ്ടെത്താൻ സാധിച്ചാൽ എല്ലാം ഇന്ത്യയുടെ പക്ഷത്ത് വരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.