നമീബിയയ്ക്കെതിരെ മിന്നും വിജയം കാഴ്ചവെച്ച് ഗ്രൂപ്പ് എയിൽ ഇന്ത്യ പാകിസ്ഥാനെയും മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. എന്നാൽ, വലിയ വിജയത്തിന് ശേഷവും ടീമിലെ ഒരു പ്രധാനപ്പെട്ട വിടവ് ചൂണ്ടിക്കാണിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സ്പിൻ ബൗളേഴ്സിനെ നേരിടുന്നതിൽ ബാറ്റിങ് നിര അനുഭവിക്കുന്ന പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. നമീബിയൻ നായകൻ ഗെർഹാർഡ് ഇറാസ്മസിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ പതറിയെന്നും, ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെയും സ്പിന്നിനെതിരെ ഇന്ത്യക്ക് പിഴച്ചുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
വ്യാഴാഴ്ച ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇറാസ്മസ് 4 ഓവറിൽ 20 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യ 209/9 എന്ന സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിൽ നമീബിയയെ 116 റൺസിൽ തളച്ച ഇന്ത്യ 93 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി. എന്നിരുന്നാലും, തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര ബാറ്റിംഗിലെ പോരായ്മകൾ തുറന്നുപറഞ്ഞു.

"നമ്മൾ സ്വയം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് വന്ന് നമ്മളെ നിലംപരിശാക്കി. നമുക്ക് സ്പിന്നർമാരെ നേരിടാൻ ഒട്ടും കഴിയുന്നില്ല. രണ്ട് മത്സരങ്ങൾ ചേർത്ത് നോക്കിയാൽ ഏകദേശം 8 വിക്കറ്റുകളാണ് നമ്മൾ സ്പിന്നർമാർക്ക് മുന്നിൽ തുലച്ചത്," അദ്ദേഹം പറഞ്ഞു. ബാറ്റിംഗിന് അനുയോജ്യമായ പിച്ചിൽ പോലും ഇറാസ്മസ് മികച്ച രീതിയിൽ പന്തെറിഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഇഷാൻ കിഷൻ (24 പന്തിൽ 61), തിലക് വർമ്മ (21 പന്തിൽ 25), ഹാർദിക് പാണ്ഡ്യ (28 പന്തിൽ 52), അക്സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ് ഇറാസ്മസ് വീഴ്ത്തിയത്. സൂര്യകുമാർ യാദവും സ്പിന്നിന് മുന്നിൽ വീണു.
പാകിസ്ഥാൻ പോരാട്ടത്തിന് മുമ്പുള്ള ആശങ്ക:
ഫെബ്രുവരി 15-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്ഥാനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തയ്യാറെടുപ്പുകളിൽ ചോപ്ര അതൃപ്തി പ്രകടിപ്പിച്ചു. "പ്രേമദാസയിൽ പന്ത് നന്നായി തിരിയും. അവിടെ പന്ത് സാവധാനമേ വരികയുള്ളൂ. സിക്സറുകൾ അടിക്കുക അവിടെ എളുപ്പമല്ല. ഓടി റൺസ് കണ്ടെത്തേണ്ടി വരും. എന്നാൽ നമ്മൾ സിക്സറുകൾ അടിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. മറ്റൊരു രീതിയിൽ കളിക്കാൻ നമുക്ക് അറിയില്ലെന്ന് തോന്നുന്നു," അദ്ദേഹം വിമർശിച്ചു.
കൂടാതെ, അവസാന രണ്ട് ഓവറുകളിൽ 10 റൺസ് മാത്രം എടുക്കുകയും 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്ത ഇന്ത്യയുടെ ഫിനിഷിംഗിലെ പാളിച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനെപ്പോലൊരു ടീമിനെ നേരിടുമ്പോൾ ഇത്തരം പോരായ്മകൾ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനെതിരെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. അസുഖം ബാധിച്ച് നമീബിയയ്ക്കെതിരെ കളിക്കാതിരുന്ന അഭിഷേക് ശർമ്മ ആരോഗ്യം വീണ്ടെടുക്കുകയും കളിക്കാൻ ഇറങ്ങുകയും ചെയ്യും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മാത്രമല്ല, സ്പിന്നിന് വളക്കൂറുള്ള പ്രേമദാസയിൽ ഇന്ത്യ തങ്ങളുടെ ടോപ്പ് സ്പിൻ ട്രയോ ആയ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെ ഇറക്കുമെന്നും സൂചനകൾ വരുന്നു. വാഷിങ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യത കാണുന്നുണ്ട്. ഇരു ടീമുകൾക്കുമിടയിലെ ഹീറ്റഡ് മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ആരാകും എന്ന ചോദ്യത്തിനും ഉത്തരം നൽകും.