ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പുകളില്‍ ഏകദിന ലോകകപ്പാണ് നമ്പര്‍ വണ്ണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും രണ്ടു ട്രോഫികളും സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയായ ഗൗതം ഗംഭീര്‍. ടി20 ലോകകപ്പിനേക്കാള്‍ ഏകദിന ലോകകപ്പിനാണ് ക്രിക്കറ്റ് ആസ്വാദകര്‍ കൂടുതല്‍ കൗതുകത്തോടെ കാത്തിരിക്കുന്നതെന്നും രണ്ടു വര്‍ഷം കൂടുമ്പോള്‍ ടി20 ലോകകപ്പ് നടത്തുന്നത് ടൂര്‍ണമെന്റിന്റെ പ്രാധാന്യം കുറയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമില്‍ ഗംഭീറുമുണ്ടായിരുന്നു. പാകിസ്താനെതിരായ ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. 75 റണ്‍സാണ് ഗംഭീര്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ധോണി കിരീടമേറ്റുവാങ്ങുമ്പോഴും ഗംഭീര്‍ സംഘത്തിലുണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈലില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയതും അദ്ദേഹമായിരുന്നു. 97 റണ്‍സെടുത്ത് ഗംഭീര്‍ പുറത്താവുകയായിരുന്നു.
1981ല്‍ ജനിച്ച ഞാന്‍ 90കളില്‍ ക്രിക്കറ്റ് കാണുകയും പിന്നീട് ഗെയിമിന്റെ ഭാഗമാവുകയും ചെയ്തയാളാണ്. ടി20യുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദിന ലോകകപ്പ് വിജയമാണ് ഞാന്‍ കൂടുതല്‍ വലിയ നേട്ടമായി കണക്കാക്കുന്നത്. ഏകദിന ലോകകപ്പിനോടു വല്ലാത്തൊരു കൗതുകം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. നാലു വര്‍ഷത്തിലൊരിക്കലാണ് അതു നടക്കുന്നത്, ടി20 ലോകകപ്പാവട്ടെ രണ്ടു വര്‍ഷം കൂടുമ്പോഴും നടക്കുന്നു. ഈ വര്‍ഷം ഒരു ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അടുത്ത വര്‍ഷം വീണ്ടുമൊരു ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയിലും നടക്കുന്നു. കൊവിഡ് മഹാമാരി കാരണമാണ് രണ്ടു ലോകകപ്പുകള്‍ അടുത്തടുത്ത് വന്നതെന്നറിയാം. എങ്കിലും ഏകദിന ലോകകപ്പുകളിലേതു പോലെ ടി20 ലോകകപ്പുകളിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഫാന്‍സിന് ഓര്‍മയുണ്ടാവുമോയെന്നു തനിക്കുറപ്പില്ലെന്നും ഗംഭീര്‍ കോളത്തില്‍ കുറിച്ചു.
രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്നതിനു പകരം ടി20 ലോകകപ്പ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അധികാരികള്‍ക്കു ആലോചിക്കാവുന്നതാണ്. ഇന്നു ഞാന്‍ ടി20യില്‍ ലോക ചാംപ്യനാവുകയാണെങ്കില്‍ ഈ പൊസിഷന്‍ കുറച്ചു സമയമെങ്കിലും നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 2020ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പാണ് ഈ വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്നത്. മഹാമാരിയെ തുടര്‍ന്നു ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ ഐസിസി നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ അനുയോജ്യമല്ലാത്ത സാഹചര്യമായതിനാല്‍ മല്‍സരങ്ങള്‍ പിന്നീട് യുഎഇയിലേക്കു മാറ്റുകയുമായിരുന്നു.
രണ്ടാം ലോകകിരീടം തേടിയാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. 2007ലെ പ്രഥമ ലോകകപ്പിലെ വിജയത്തിനു ശേഷം ഇന്ത്യ കപ്പുയര്‍ത്തിയിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവുമിറങ്ങുക. കോലിക്കു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് കൂടിയാണിത്. ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുമെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും ഇത് അവസാനത്തെ ടൂര്‍ണമെന്റാണ്. ലോകകപ്പോടെ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കും.
അടുത്ത ഞായറാഴ്ച ദുബായില്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് സൂപ്പര്‍ 12ല്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിലുണ്ടാവും. 2007ലെ കന്നി ടി20 ലോകകപ്പിനു ശേഷം ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2014ലായിരുന്നു ഇത്. അന്നു ഫൈനലില്‍ ശ്രീലങ്കയോടു ഇന്ത്യ തോല്‍ക്കുകയായിരുന്നു. 2016ലെ അവസാനത്തെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്.