റെക്കോർഡുകൾ ഇനിയും ബാക്കി
ഏകദിനത്തില്‍ എതിരാളികളുടെ റണ്‍സ് ചേസ് ചെയ്ത് പിടിക്കാന്‍ കോലിക്കുള്ള താത്പര്യം പ്രത്യേകം പറയേണ്ടതില്ല. ക്രിക്കറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍ കോലിക്കുണ്ട്. എന്നാല്‍ ഇനിയും കൈയെത്തിപ്പിടിക്കാനായിട്ടില്ലാത്ത ഒരുപിടി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ നായകന് മുന്നില്‍ കടമ്പകള്‍ തീര്‍ക്കുന്നത് കാണാം. ഈ അവസരത്തില്‍ രോഹിത് ശര്‍മ്മ നേടിയിട്ടുള്ളതും എന്നാല്‍ കോലിക്കില്ലാത്തതുമായ അഞ്ചു റെക്കോര്‍ഡുകള്‍ ചുവടെ പരിശോധിക്കാം.
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി
ഹിറ്റ്മാനെന്നാണ് രോഹിത് ശര്‍മ്മ ക്രിക്കറ്റില്‍ അറിയപ്പെടുന്നത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ ബാറ്റുകൊണ്ടു വിനാശം വിതയ്ക്കാനുള്ള രോഹിത്തിന്റെ കഴിവ് സുപ്രസിദ്ധം. ഇരട്ട സെഞ്ചുറി നേട്ടങ്ങള്‍ ഏകദിനത്തില്‍ ഇപ്പോഴും അപൂര്‍വമായിരിക്കെ, ഒന്നല്ല മൂന്ന് ഇരട്ട സെഞ്ചുറികളാണ് രോഹിത്ത് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്.
മറുഭാഗത്ത് വിരാട് കോലിക്ക് വീമ്പു പറയാന്‍ ഇരട്ട സെഞ്ചുറി ഒരെണ്ണം പോലും ഇതുവരെയില്ല. പാകിസ്താനെതിരെ നേടിയ 183 റണ്‍സാണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍. ക്രീസില്‍ രോഹിത്തിനോളം ആക്രമണകാരിയല്ല കോലി. മിക്കപ്പോഴും കൂടെയുള്ള ബാറ്റ്സ്മാന് ആക്രമിക്കാന്‍ അവസരം നല്‍കിയാണ് ഇന്ത്യന്‍ നായകന് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നത്. മറുഭാഗത്ത് രോഹിത്താകട്ടെ, അര്‍ധ സെഞ്ചുറി കടന്നു കിട്ടിയാല്‍ പിന്നെ താരത്തിനെ പിടിച്ചുകെട്ടാന്‍ വലിയ പാടാണ്.
ഐപിഎല്‍ കിരീടം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായി വിരാട് കോലിക്ക് ഇനിയും പയറ്റിത്തെളിയേണ്ടതുണ്ട്. ചെന്നൈ നായകന് ധോണിയും മുംബൈ നായകന് രോഹിത്തുമാണ് ഈ ലോകത്തെ പ്രമുഖര്‍. മൂന്നുതവണ ധോണിപ്പടയ്ക്കെതിരെ ഫൈനല്‍ ജയിച്ച് രോഹിത്തും കൂട്ടരും കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു.
മറുഭാഗത്ത് കോലിയുടെ കാര്യം ശോകമാണ്. 2013 -ല്‍ രോഹിത്ത് മുംബൈയുടെ നായകനായ അതേ സമയത്താണ് ബാംഗ്ലൂരിന്റെ നായകനായി കോലിയും തൊപ്പിയണിയുന്നത്. വര്‍ഷം ആറായിട്ടും ഒരു കിരീടം പോലും നേടാന്‍ കോലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരിനായിട്ടില്ല.
ക്രിസ് ഗെയ്ല്, എബി ഡിവില്ലേഴ്സ് തുടങ്ങിയ വെടിക്കെട്ടു ബാറ്റ്സ്മാന്മാരുണ്ടായിട്ടു കൂടിയാണ് ബാംഗ്ലൂരിന്റെ ഈ ദുരവസ്ഥ. ഐപിഎല്ലില്‍ മിന്നും പ്രകടനം തുടരുമ്പോഴും കോലിയുടെ നായകപാടവം മിക്കപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.
ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ചുറി
ഏകദിനത്തില്‍ സെഞ്ചുറി കണ്ടെത്താന്‍ കോലിക്ക് വലിയ ബുദ്ധിമുട്ടില്ല. ഇതിനോടകം 43 ഏകിദന സെഞ്ചുറികള്‍ താരം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. പക്ഷെ ലോകകപ്പിലേക്ക് വരുമ്പോള്‍ ചിത്രം മാറും. കഴിഞ്ഞ മൂന്നു ലോകകപ്പില്‍ നിന്നായി ആകെ രണ്ടു സെഞ്ചുറികള്‍ മാത്രമാണ് കോലിയുടെ സമ്പാദ്യം. ഇപ്പുറത്ത് രോഹിത്തിന്റെ കാര്യമെടുത്താലോ, ലോകകപ്പില്‍ മിന്നും ഫോമാണ് ഹിറ്റ്മാന്. ഇംഗ്ലണ്ടില്‍ സമാപിച്ച 2019 ലോകകപ്പില്‍ മാത്രം അഞ്ചു സെഞ്ചുറികള്‍ രോഹിത്ത് അടിച്ചെടുത്തു. പങ്കെടുത്ത രണ്ടു ലോകകപ്പുകളില്‍ നിന്നായി ആറു സെഞ്ചുറികളാണ് രോഹിത് ശര്‍മ്മ കണ്ടെത്തിയിരിക്കുന്നത്.
2019 ലോകകപ്പില്‍ കോലിയായിരിക്കും ഇന്ത്യയുടെ മാച്ച് വിന്നറെന്ന് ഏവരും കരുതി. പക്ഷെ ഫലത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയത്. ഈ ലോകകപ്പില്‍ ഒരു സെഞ്ചുറി പോലും കോലിക്ക് നേടാനായില്ല.
ഓസ്ട്രേലിയ ജയിച്ചു പോയേനെ, സുവര്‍ണാവസരം തുലച്ചത് ലയോണ്‍ — വീഡിയോ
സെഞ്ചുറിക്കരുത്തില്‍ ടെസ്റ്റ് അരങ്ങേറ്റം
പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുലിയാണെങ്കിലും ടെസ്റ്റിലേക്ക് വരുമ്പോള്‍ രോഹിത് എലിയായി മാറുന്നു എന്നതാണ് പ്രധാന ആക്ഷേപം. സ്ഥിരതയില്ലായ്മയെത്തുടര്ന്ന് ടീമില്‍ നിന്നും രോഹിത് പുറത്തായത് നിരവധി തവണ. എന്നാല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍തന്നെ സെഞ്ചുറി തികച്ചൊരു കഥ രോഹിത്തിന് പറയാനുണ്ട്.
2010 -ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അരങ്ങേറാനിരുന്നതാണ് രോഹിത്. പക്ഷെ കണങ്കാലിനേറ്റ പരുക്ക് താരത്തിന് വിനയായി. ശേഷം മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു രോഹിത്തിന് ആദ്യമായി രാജ്യാന്തര ടെസ്റ്റ് കളിക്കാന്‍. 2013 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സച്ചിന്റെ വിടവാങ്ങല്‍ പരമ്പരയിലാണ് രോഹിത് ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. ഏദന്‍ ഗാര്‍ഡന്‍സില്‍ വെച്ചു വിന്‍ഡീസിനെതിരെ 117 റണ്‍സ് കുറിച്ച രോഹിത് ടെസ്റ്റ് വരവറിയിച്ചു.
2011 -ലാണ് വിരാട് കോലി ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം. നിലവില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്സ്മാനാണ് വിരാട് കോലി. രോഹിത്താകട്ടെ ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍തന്നെ ബുദ്ധിമുട്ടുകയാണ്.
സ്റ്റോക്സ് ക്രിക്കറ്റ് വിട്ട് ഫുട്ബോളിലേക്ക്.. ഞെട്ടിക്കുന്ന ഓഫര്‍, അതും പ്രീമിയര്‍ ലീഗില്‍ നിന്ന്
ഏകദിനത്തില്‍ ഏറ്റവുമധികം സിക്സുകള്‍
കാണികള്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കി സിക്സുകള്‍ തുടരെ പറത്താന്‍ രോഹിത്തിന് കഴിയും. പറഞ്ഞുവരുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ച താരവും രോഹിതുതന്നെ.
ഒരു മത്സരത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ സിക്സ് കണ്ടെത്തിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഹിറ്റ്മാനുണ്ട്. 2013 -ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് 16 സിക്സുകളാണ് കംഗാരുകള്‍ക്കെതിരെ രോഹിത് നേടിയത്. ഇതേ മത്സരത്തിലാണ് ആദ്യ ഇരട്ട സെഞ്ചുറിയും താരം കുറിച്ചത്.
നിലവില്‍ ഇതുവരെ 232 സിക്സുകള്‍ ഏകദിനത്തില്‍ രോഹിത്തിനുണ്ട്. രാജ്യാന്തര ചിത്രം നോക്കിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ചവരില്‍ രോഹിത് നാലാമനാണ്. ട്വന്റി-20 -യിലാകട്ടെ രോഹിത്താണ് സിക്സര്‍ രാജാവ്. മറുഭാഗത്ത് സിക്സുകളോട് കോലിക്ക് വലിയ പ്രിയമില്ല. പന്തിനെ ബൗണ്ടറി കടത്താനാണ് കോലിയെന്നും ശ്രമിക്കാറ്.