ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ലഞ്ചിന് ശേഷം ദക്ഷിണാഫ്രിക്ക മികച്ച തിരിച്ചുവരവ് നടത്തിയപ്പോൾ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം കിട്ടുന്പോൾ ഇന്ത്യ ആറ് വിക്കറ്റിന് നൂറ്റി നാൽപത് എന്ന നിലയിലാണ്. രോഹിത് ശർമ, സാഹ എന്നിവർ ഓരോ റൺസെടുത്ത് പുറത്തായി. നാൽപത്തിനാല് റൺസെടുത്ത കോലിയാണ് ടോപ് സ്കോറർ.
നേരത്തെ ടോസ് കിട്ടിയ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാഗ്പൂരില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അമിത് മിശ്രയെ ഒഴിവാക്കിയാണ് ഇന്ത്യ കളിക്കുന്നത്. ലെഗ് സ്പിന്നര്‍ മിശ്രയ്ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ടീമിലെത്തിയത്.
ആറ് ബാറ്റ്‌സ്മാന്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍, രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍ - ഇതാണ് ഇന്ത്യന്‍ ടീമിന്റെ ഘടന. മിന്നുന്ന ഫോമിലുള്ള അശ്വിന്‍ - ജഡേജ സ്പിന്‍ ദ്വയമാകും ദില്ലിയിലും ഇന്ത്യയുടെ തുറുപ്പുചീട്ട്. പരമ്പരയില്‍ അശ്വിന്‍ ഇതേവരെ 24 ഉം ജഡേജ 16 ഉം വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. അമിത് മിശ്ര രണ്ട് ടെസ്റ്റുകളില്‍ നിന്നായി 7 വിക്കറ്റാണ് എടുത്തത്.

ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനൊപ്പം കംഗീസോ, ഹാര്‍മര്‍, വാന്‍സില്‍ എന്നിവരും ദില്ലി ടെസ്റ്റിന് ഇറങ്ങുന്നില്ല. പരിക്ക് മൂലം സ്‌റ്റെയ്ന്‍ കഴിഞ്ഞ ടെസ്റ്റിലും കളിച്ചിരുന്നില്ല. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ മത്സരമാണിത്. മൊഹാലിയിലും നാഗ്പൂരിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റ് മഴമൂലം സമനിലയില്‍ അവസാനിച്ചു.