ഹരാരെ: ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 123 റൺസിന് ഓളൗട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്രയാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗില്‍ മികച്ചുനിന്നത്. ടോസ് നേടിയ ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരമ്പരയില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ടോസ് നഷ്ടപ്പെടുന്നത്. ടോസ് കിട്ടിയ ആദ്യ രണ്ട് കളിയിലും ധോണി സിംബാബ്‌വെയെ ബാറ്റിംഗിന് വിടുകയായിരുന്നു.
ഇന്ത്യയോട് തോറ്റതില്‍ വ്യാപക പ്രതിഷേധം: തൂങ്ങിമരിച്ചേനെ എന്ന് സിംബാബ്‌വെ കോച്ച്!
മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. കരുണിന് പകരം വിദര്‍ഭയുടെ ബാറ്റ്‌സ്മാന്‍ ഫൈസ് ഫൈസല്‍ ടീമില്‍ ഇടം കണ്ടെത്തി. ഫൈസ് ഫൈസലിന്റെ അരങ്ങേറ്റ മത്സരമാണിത്. ക്യാപ്റ്റന്‍ ധോണിയെക്കൂടാതെ ടീമില്‍ 30 പിന്നിട്ട ഏകതാരം അരങ്ങേറ്റക്കാരനായ ഫൈസലാണ്. ആദ്യ രണ്ട് കളികളിലും ഓപ്പണ്‍ ചെയ്ത കരുണ്‍ നായര്‍ക്ക് രണ്ട് കളിയിലും കൂടി അമ്പതില്‍ത്താഴെ റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ആദ്യ രണ്ട് കളികളും ജയിച്ച് സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ 9 വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 8 വിക്കറ്റിനാണ് കളി ജയിച്ചത്. ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുന്നത് കാണാന്‍ പറ്റാത്ത നിരാശയിലാണ് ആരാധകര്‍.