ഷാർജ: പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസീസ് നേടിയത് . എകദിന കരിയറിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് (153*) ഓസീസിന് അനായാസ ജയം നേടിക്കൊടുത്തത്. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസീസ് 2-0 ന്റെ ലീഡ് നേടി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റിന് 284 റൺസെടുത്തു. മുഹമ്മദ് റിസ് വാന്റെ (115) കന്നി സെഞ്ചുറിയാണ് പാക്കിസ്താന് പൊരുതാവുന്ന സ്കോർ നേടിക്കൊടുത്തത്. 126 പന്തിൽ 11 ബൗണ്ടറി ഉൾപ്പെടുന്നതാണ് റിസ് വാന്റെ ഇന്നിങ്സ്. 60 റൺസുമായി ക്യാപ്റ്റൻ ശുഐബ് മാലിക്കും പാക് ബാറ്റിങ് നിരയിൽ തിളങ്ങി. ലങ്കയോട് പക വീട്ടി ദക്ഷിണാഫ്രിക്ക; ഏകദിനത്തിനു പിന്നാലെ ടി20 പരമ്പരയും തൂത്തുവാരിമറുപടിയിൽ ഓപ്പണർമാരായ ഫിഞ്ചും ഉസ്മാൻ കവാജയും (88) ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി നയിച്ചപ്പോൾ 47.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കംഗാരുപ്പട വിജയം കാണുകയായിരുന്നു. 143 പന്തിൻ 11 ഫോറും ആറ് സിക്സറും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. കവാജയുടെ ഇന്നിങ്സിൽ എട്ട് ഫോർ ഉൾപ്പെട്ടിരുന്നു. ഫിഞ്ചാണ് മാൻ ഓഫ് ദി മാച്ച്.