1962നു ശേഷം ഇതാദ്യം
20 താരങ്ങളെയാണ് നാലു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഇതിനകം കളിപ്പിച്ചത്. 1961-62നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയില്‍ ഇത്രയുമേറെ കളിക്കാര്‍ക്കു അവസരം നല്‍കിയത്. ഒരു വിദേശ പര്യടനത്തില്‍ ഇന്ത്യ ഇത്രയും താരങ്ങളെ കളിപ്പിച്ചതും ഇതു ആദ്യമായിട്ടാണ്.
അഞ്ചു താരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ മാത്രം ഇന്ത്യക്കായി അരങ്ങേറിയത്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ക്കായിരുന്നു അരങ്ങേറാന്‍ അവസരം നല്‍കിയത്. 1996ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയിലായിരുന്നു നേരത്തേ അഞ്ചോ അതില്‍ കൂടുതലോ പേര്‍ ഇന്ത്യക്കായി അരങ്ങേറിയത്.
നേരത്തേയുള്ള റെക്കോര്‍ഡ്
വിദേശത്തു നടന്ന ടെസ്റ്റ് പരമ്പരകളില്‍ നേരത്തേ ഇന്ത്യയുടെ റെക്കോര്‍ഡ് പരമാവധി 17 താരങ്ങളെ കളിപ്പിച്ചുവെന്നതായിരുന്നു. മൂന്നു തവണയാണ് ഇന്ത്യ 17 കളിക്കാര്‍ക്കു ഒരു പരമ്പരയില്‍ മാത്രം അവസരം നല്‍കിയത്.
1959ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യ ആദ്യമായി 17 താരങ്ങളെ കളിപ്പിച്ചത്. പിന്നീട് 2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ ഇത്ര വീതം താരങ്ങളെ തന്നെ പരീക്ഷിച്ചു.
രഹാനെയും പുജാരയും മാത്രം
ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാലു ടെസ്റ്റുകളിലും ഇന്ത്യക്കു വേണ്ടി കളിച്ച രണ്ടു താരങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണെങ്കില്‍ മറ്റൊരാള്‍ ചേതേശ്വര്‍ പുജാരയാണ്. മറ്റു കളിക്കാരൊന്നും ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല.
ഓരാ ടെസ്റ്റിനു ശേഷവും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ താരങ്ങള്‍ മാറിക്കൊണ്ടിരുന്നു. പരിക്ക് കാരണമല്ലാതെ പരമ്പരയില്‍ ഒരു ടെസ്റ്റില്‍ മാത്രം കളിച്ച ശേഷം ടീമിനു പുറത്തുപോയത് നായകന്‍ വിരാട് കോലിയും പൃഥ്വി ഷായുമാണ്. കോലി സ്വയം പരമ്പരയില്‍ നിന്നും പിന്‍മാറിയപ്പോള്‍ മോശം ഫോമിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം പൃഥ്വിയെ ഇന്ത്യ തഴയുകയായിരുന്നു.