ഇന്‍ഡോര്‍ : ബാറ്റും പന്തും കൊണ്ട് യുവരാജ് സിംഗ് മൈതാനം ഭരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 54 റണ്‍സ് വിജയം. 122 പന്തുകളില്‍ നിന്ന് രണ്ടു സിക്സും പതിനഞ്ചു ഫോറുമടക്കം 118 റണ്‍സ്. പത്തോവറില്‍ വെറും 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്. ഏത് കളിക്കാരനും സ്വപ്നം കാണുന്ന കളിമികവോടെ യുവരാജ് സിംഗ് രണ്ടാം ഏകദിനത്തിലും മൈതാനത്തിന്റെ താരമായി.
രാവിലെ ടോസ് നേടിയ ധോണി രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെവാഗും സുരേഷ് റെയിനയും രോഹിത് ശര്‍മ്മയും പരാജയപ്പെട്ട് ഇന്ത്യ ഏഴോവറില്‍ മൂന്നിന് 29 എന്ന നിലയില്‍ തകരുമ്പോഴാണ് ഗംഭീറിനൊപ്പം യുവരാജ് എത്തിയത്.
139 റണ്‍സ് പിറന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേയ്ക്ക് മടക്കിക്കൊണ്ടു വന്നു. 76 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടിയ ഗംഭീര്‍ കളിച്ചത് ഗംഭീരമായ മറ്റൊരു ഇന്നിംഗ്സ്.
അവസാന ഓവറുകളില്‍ വെറും 29 പന്തുകളില്‍ നിന്ന് 50 റണ്‍സ് അടിച്ചു കൂട്ടി യൂസുഫ് പത്താന്‍ ഇംഗ്ലീഷ് ബൗളര്‍മാരെ നാണം കെടുത്തിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 50 ഓവറില്‍ 292 റണ്‍സ്. നാലു പടുകൂറ്റന്‍ സിക്സറുകള്‍ നിറം ചാര്‍ത്തിയ അടിച്ചുപൊളി ഇന്നിംഗ്സ് കാണികള്‍ക്ക് ഒരു ത്രില്ലറിന്റെ കോരിത്തരിപ്പ് നല്‍കി.
പത്തോവറില്‍ 55 റണ്‍ വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രോഡാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ ബൗളര്‍.
ചുട്ടമറുപടി അടക്കം ചെയ്ത ബാറ്റുമായാണ് ഉച്ചയ്ക്കു ശേഷം ഇംഗ്ലീഷുകാര്‍ ക്രീസിലെത്തിയത്. എന്നാല്‍ ഇന്ത്യാക്കാരനായ അമ്പയര്‍ എ എം സാഹിബ കനിഞ്ഞു നല്‍കിയ മൂന്ന് എല്‍ബിഡബ്ലൂ വിക്കറ്റുകള്‍ ഇംഗ്ലീഷുകാരെ തളര്‍ത്തി. അപ്പീലുയര്‍ന്നാലുടനെ മുന്‍പിന്‍ നോക്കാതെ വിരലുയര്‍ത്തിയ സാഹിബയ്ക്കെതിരെ പരാതിയുയരുമെന്ന് ഉറപ്പ്. ഇംഗ്ലണ്ടുകാരെ മനപ്പൂര്‍വം തോല്‍പ്പിക്കാന്‍ ഉറപ്പിച്ചവനെപ്പോലെ തോന്നിച്ചു, അമ്പയറുടെ തീരുമാനങ്ങള്‍.
47 ഓവറില്‍ 238 റണ്‍സിന് ഇംഗ്ലണ്ടുകാര്‍ എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-0ന്റെ മേല്‍ക്കൈ നേടി. നവംബര്‍ 20ന് കാണ്‍പൂരിലാണ് അടുത്ത മത്സരം.