മുംബൈ: ലോകക്രിക്കറ്റിലെ ഇന്ത്യന്‍ പട്ടാഭിഷേകത്തിന് ഒരു മലയാളിയും. ടീമിലെ ഏക മലയാളി താരമായ ശ്രീശാന്തിനാണ് ഫൈനലിലെ ലോകകിരീടം ചൂടിയ ടീമിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടംനേടാനുള്ള യോഗമുണ്ടായത്.

2011ലെ ലോകകപ്പ് ശ്രീശാന്തിന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരുന്നു. തകര്‍പ്പന്‍ ഫോമിലായിരുന്ന പ്രവീണ്‍ കുമാറിന്റെ പരിക്കാണ് ശ്രീയ്ക്ക് ടീമിലേക്കുള്ള വഴിതുറന്നത്. ലോകപ്പിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിലേക്ക് പോകുന്നതിന് മുമ്പ് നെഹ്‌റയ്ക്ക് പരിക്കേറ്റതിനാല്‍ ശ്രീയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാരുടെ ചൂടറിഞ്ഞ ശ്രീയെ പിന്നീട് പരീക്ഷിയ്ക്കാന്‍ ധോണി മെനക്കെട്ടില്ല. ഗ്യാലറിയിലിരുന്ന കളി കാണുന്ന അല്ലെങ്കില്‍ ഗ്രൗണ്ടില്‍ സഹപ്രവര്‍ത്തകര്‍ക്ക് വെള്ളമെത്തിയ്ക്കുന്ന ശ്രീശാന്തിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്.
ഏറ്റുവമൊടുവില്‍ സെമി ഫൈനല്‍ ആശിഷ് നെഹ്‌റയെ വീണ്ടും പരിക്ക് പിടികൂടിയതോടെ ശ്രീയെ ഫൈനലില്‍ ഉള്‍പ്പെടുത്താന്‍ ധോണിയും സെലക്ടര്‍മാരും തീരുമാനിച്ചു. ശ്രീയെ മനപൂര്‍വം ഒതുക്കുകയാണെന്നും ക്യാപ്റ്റനുമായി സ്വര്‍ചേര്‍ച്ചയില്ലെന്നുമുള്ള ആരോപണത്തിനും ഇതോടെ തടയിടാനായി. എന്നാല്‍ ഒരു പേസറെ മാത്രമാണോ ടീം ഇന്ത്യ ശ്രീശാന്തില്‍ കണ്ടത്? ശ്രീ കളിച്ചാല്‍ ടീം ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടാവുമെന്നൊരു വിശ്വാസവും ധോണിയ്ക്കുണ്ടായിരുന്നുവെന്ന് ന്യായമായി കരുതാം. കളി മികവിനപ്പുറം ഭാഗ്യത്തിന്റെ കടാക്ഷവും തേടുന്നവര്‍ക്ക് പഞ്ഞമില്ലാത്ത ടീമാണ് ഇന്ത്യ. 2008ല്‍ ശ്രീയെടുത്ത ക്യാച്ചിലൂടെയാണ് പാക്കിനെ വീഴ്ത്തി ഇന്ത്യ പ്രഥമിട്വന്റി20 കിരീടം ഇന്ത്യ ചൂടിയത്. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ശ്രീയ്ക്ക് നറുക്കുവീഴാനുള്ള കാരണവും. എന്തായാലും ശ്രീ ഉള്‍പ്പെട്ട ടീം ലോകകപ്പ് നേടുക തന്നെ ചെയ്തു. അത് ഭാഗ്യമാണോ അല്ലയോ എന്നത് വേറെക്കാര്യം.
എന്തായാലും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ 'വിന്നിംഗ് ചാം' ആണെന്ന് പറഞ്ഞത് സുനില്‍ ഗവാസ്കറാണ്. അതിന് ഗവാസ്കര്‍ തെളിവുകളും നിരത്തിയിരുന്നു. ഇത് വെറും വിശ്വാസം മാത്രമാവാം.