തായ്‌ലൻഡിന്റെ സൂപ്പർ ബോക്സിങ് താരം വെൺഹെങ് മെനയൊഥിൻ തുടർച്ചയായ അൻപത് ജയത്തോടെ അമേരിക്കൻ ഇതിഹാസം ഫ്ലോയ്ഡ് മെയ്‌വെതർ കുറിച്ച 50-0 എന്ന അവിശ്വസനീയ റെക്കോർഡിനൊപ്പമെത്തി.കഴിഞ്ഞ ദിവസം നടന്ന മിനിമം വെയ്റ്റ് ചാമ്പ്യൻഷിപ്പിൽ പനാമിയൻ താരം ലെറോയ് എസ്ട്രാഡയെ തോൽപ്പിച്ചതോടെയാണ് വെൺഹെങ് റെക്കോർഡിനൊപ്പമെത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ലെറോയ് മുന്നിട്ടുനിന്നെങ്കിലും മൂന്നും നാലും റൗണ്ടുകളിൽ വെൺഹെങ് ശക്തമായി തിരിച്ചുവന്നു.15 ആം റൗണ്ടിൽ വെൺഹെങിന്റെ അപ്പർ കട്ടിൽ ലെറോയ് വീണതോടെയാണ് അൻപതാം ജയം മുപ്പത്തിരണ്ടുകാരനെ തേടിയെത്തിയത്."മെയ്‌വെതറിന്റെ റെക്കോർഡിനൊപ്പമെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്.ഇനി അടുത്ത എതിരാളിക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നു";മത്സരശേഷം വെൺഹെങ് പറഞ്ഞു.
നൂറ്റാണ്ടിന്റെ മത്സരമെന്ന് അറിയപ്പെട്ട പോരാട്ടത്തിൽ യു.എഫ്.സി സൂപ്പർ താരം കോണർ മഗ്രിഗറിനെ തോൽപിച്ചാണ് മെയ്‌വെതർ തുടർച്ചയായ അൻപത് വിജയങ്ങൾ സ്വന്തമാക്കിയത്.വിജയത്തിനുപിന്നാലെ മെയ്‌വെതർ പ്രഫഷണൽ ബോക്സിങ്ങിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.
മുപ്പത്തിരണ്ടുകാരനായ വെൺഹെങ് 'കുള്ളൻ ഭീമൻ' എന്നാണ് അറിയപ്പെടുന്നത്.അഞ്ചടി രണ്ടിഞ്ചുകാരനായ വെൺഹെങ് 2003 ലാണ് പ്രഫഷണൽ ബോക്സിങിലേക്കെത്തിയത്.2007 ൽ ഫിലിപ്പീൻസ് താരം റോയൽ ഗെഡിനെ തോൽപിച്ചുതുടങ്ങിയ പടയോട്ടം ഇതുവരെ അവസാനിച്ചിട്ടില്ല.ഇടയ്ക്ക് ഒരു വർഷം പരിക്കിനെത്തുടർന്ന് കളത്തിൽ നിന്ന് പുറത്തിരുന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചെത്തുകയായിരുന്നു.50 വിജയങ്ങളിൽ 18 എണ്ണം കനോക്ക് ഔട്ട് വിജയങ്ങളാണ്.