ടോക്കിയോ: ഒളിമ്പിക് ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ. 91 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെയാണ് സതീഷ് കുമാര്‍ പരാജയപ്പെടുത്തിയത്. 4-1 എന്ന സ്‌കോറിനായിരുന്നു പ്രീക്വാര്‍ട്ടറില്‍ റിക്കാര്‍ഡോ ബ്രൗണിനെ താരം വീഴ്ത്തിയത്. രണ്ട് താരങ്ങളുടെയും ആദ്യ ഒളിമ്പിക്‌സ് കൂടിയാണിത്. എന്നാല്‍ അതിന്റെ പതര്‍ച്ചയൊന്നും സതീഷിന് ഉണ്ടായിരുന്നില്ല. മികച്ച വിജയം തന്നെ താരം സ്വന്തമാക്കി. അതിലുപരി ഇടിക്കൂട്ടില്‍ സതീഷ് ആധിപത്യം പുലര്‍ത്തിയിരുന്നു.
രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സതീഷ് കുമാര്‍. ജമൈക്കന്‍ താരത്തിന്റെ പാദചലനങ്ങള്‍ മോശമായതും മത്സരത്തില്‍ സതീഷിന് ഗുണകരമായി. മത്സരത്തില്‍ ഉടനീളം റിക്കാര്‍ഡോ ബ്രൗണിന് തിരിച്ചടിയായതും പാദചലനങ്ങളിലെ പോരായ്മാണ്. ഉസ്‌ബെക്കിസ്ഥാന്റെ ബാക്കോധിര്‍ ജലോലോവിനോടാണ് സതീഷിന്റെ അടുത്ത മത്സരം. എന്നാല്‍ ഇത് കടുത്ത പോരാട്ടമായിരിക്കുമെന്ന് ഉറപ്പാണ്. ജലോലോവ് നിലവിലെ ഏഷ്യന്‍-ലോക ചാമ്പ്യനാണ്. ജലോലോവ് അസര്‍ബൈജാന്റെ മഹമ്മൂദ് അബ്ദുള്ളയേവിനെ 5-0നാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്.
2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേടിയ താരമാണ് സതീഷ്. മത്സരത്തില്‍ വലത് കൈ ഉപയോഗിച്ചുള്ള പഞ്ചുകള്‍ക്കാണ് താരം പ്രാധാന്യം നല്‍കിയത്. ഇത് ബാലന്‍സിംഗില്‍ അടക്കം ജമൈക്കന്‍ താരത്തെ തളര്‍ത്തുന്നതായിരുന്നു. എന്നാല്‍ വമ്പനൊരു കിക്കിലൂടെ നോക്കൗട്ടിനായിരുന്നു ബ്രൗണ്‍ ശ്രമിച്ചത്. എന്നാല്‍ അതിനുള്ള അവസരങ്ങളൊന്നും സതീഷ് ഒരുക്കിയില്ല. വേഗത്തില്‍ നീങ്ങാന്‍ സാധിക്കാത്തതും ബ്രൗണിന് തിരിച്ചടിയായ കാര്യങ്ങളാണ്. എന്നാല്‍ സതീഷ് കുമാറിന്റെ പാദചലനങ്ങള്‍ വളരെ മികച്ചതും വേഗമേറിയതുമായിരുന്നു.
ബ്രൗണിന്റെ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതിലും സതീഷ് കുമാര്‍ വിജയിച്ചു. ജമൈക്കയില്‍ നിന്ന് 1996ന് ശേഷം ബോക്‌സിംഗിന് യോഗ്യത നേടുന്ന ആദ്യ താരമാണ് ബ്രൗണ്‍. ഉദ്ഘാടന ചടങ്ങില്‍ ജമൈക്കയുടെ പതാക വാഹകന്‍ കൂടിയായിരുന്നു അദ്ദേഹം. 1996ലെ ഒളിമ്പിക്‌സിലാണ് ജമൈക്കയെ ബോക്‌സിംഗില്‍ പ്രതിനിധീകരിച്ച് ഒരു താരം ഇതിന് മുമ്പ് മത്സരിച്ചിരുന്നത്. സൂപ്പര്‍ ഹെവിവെയ്റ്റ് കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സതീഷ് കുമാര്‍. അതേസമയം ഓഗസ്റ്റ് ഒന്നിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുക.
ചിത്രം:ട്വിറ്റർ