
എന്തൊരു തീരുമാനം!
ക്രിക്കറ്റ് താരങ്ങളെപ്പോലെ കോടികളുടെ വരുമാനമൊന്നും ഒരു ബാഡ്മിന്റണ്‍ താരത്തിനില്ല. എന്നിട്ടും കൊക്കോക്കോളയുടെ പരസ്യം ഗോപീചന്ദ് നിഷേധിച്ചു. ഈ കാര്യം പോലും മറ്റൊരാളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഞാന്‍ അത് കുടിക്കാറില്ല, പിന്നെങ്ങനെ അതിന് പരസ്യം ചെയ്യും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ എത്തിക്‌സ് എന്ന് വിളിക്കാം. എന്റെ മനസാക്ഷിക്ക് എതിരായി ഒന്നും ഞാന്‍ ചെയ്യില്ല -ഇതായിരുന്നു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ചതിന് ഗോപീചന്ദിന്റെ വിശദീകരണം.

ഗോപി എന്ന കോച്ച്
കളിക്കാരനെന്ന നിലയില്‍ തനിക്ക് കിട്ടാതെ പോയ സൗകര്യങ്ങള്‍ അടുത്ത തലമുറയിലെ കളിക്കാര്‍ക്കെങ്കിലും കിട്ടണം എന്ന നിര്‍ബന്ധമാണ് പുല്ലേല ഗോപീചന്ദിനെ വ്യത്യസ്തനാക്കുന്നത്. കളിക്കാരെ കഠിനാധ്വാനം ചെയ്യിച്ച് മാറി നില്‍ക്കുന്ന കോച്ചല്ല ഗോപീചന്ദ്. അവരെക്കാള്‍ ഒരു പൊടിക്ക് അധികം വിയര്‍പ്പിറ്റിക്കുന്ന കോച്ചാണ്.

വെറുതെ പറഞ്ഞതല്ല
കളിക്കാരെക്കൂടുതല്‍ വിയര്‍പ്പൊഴുക്കുന്ന കോച്ച് എന്ന് ഗോപീചന്ദിനെക്കുറിച്ച് വെറുതെ പറഞ്ഞതല്ല, കളിക്കാര്‍ എത്തുന്നതിന് മുമ്പേ ഗോപീചന്ദ് അക്കാദമിയില്‍ എത്തും. സര്‍ക്കാര്‍ സ്ഥലം നല്‍കിയെങ്കിലും സ്വന്തം വീട് കൂടി പണയപ്പെടുത്തിയ സ്വരൂപിച്ച തുക കൊണ്ടാണ് ഗോപീചന്ദ് ഈ അക്കാദമി തുടങ്ങിയത്.

ഇന്ത്യയില്‍ ഒന്നാമത്
ഇന്ത്യയിലെ ഏറ്റവും വിജയിച്ച സ്‌പോര്‍ട്‌സ് പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് പുല്ലേല ഗോപീചന്ദിന്റെ ഗച്ചിബൗളിയിലുള്ള ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി. ഇതിന് സാക്ഷ്യം പറയാനായി സൈന നേവാള്‍, പി വി സിന്ധു, എസ് കെ ശ്രീകാന്ത് എന്നിവരുണ്ട്. ഇവര്‍ക്ക് പിന്നാലെ ഒരുപാട് പേര്‍ വരുന്നുണ്ട്.

ഒരു സൂപ്പര്‍ താരം
വനിതകളുടെ ബാഡ്മിന്റണില്‍ ഒരു സൂപ്പര്‍താരമേ ഉണ്ടായിരുന്നുള്ളൂ. സൈന നേവാള്‍. ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ ഏകതാരം. പി ഗോചീചന്ദായിരുന്നു സൈനയുടെ ആദ്യകാല പരിശീലകന്‍. 2014 ല്‍ സൈന ഗോപീചന്ദിനെ വിട്ടുപോയി.

സൈന പറഞ്ഞ കാരണം
ഗോപീചന്ദിനെ വിട്ട സൈന ബെംഗളൂരുവിലെത്തി വിമല്‍ കുമാറിനെ പരിശീലകനാക്കിയാണ് കളി തുടര്‍ന്നത്. തന്നെ ശ്രദ്ധിക്കാന്‍ ഗോപീചന്ദിന് സമയം തികയുന്നില്ല എന്നതായിരുന്നു സൈനയുടെ പരാതി. സൈനയോട് തനിക്ക് ഒരു പരിഭവവും ഇല്ല എന്നേ ഗോപീചന്ദ് എപ്പോഴും പറഞ്ഞിട്ടുള്ളൂ.

ഒളിംപിക്‌സ് വെളളി
സ്വര്‍ണം പ്രതീക്ഷിച്ചുപോയ സൈന നേവാള്‍ ആദ്യ മത്സരത്തില്‍ തന്നെ തോറ്റ് തിരിച്ചുവന്നു. പരിക്ക് മാത്രമാണോ അതോ ഗുരുത്വദോഷവും സൈനയെ ബാധിച്ചോ. ഗോപീചന്ദിന് അതൊന്നും ആലോചിക്കാന്‍ സമയമില്ല, അയാള്‍ പരിശീലിപ്പിച്ചയച്ച പി വി സിന്ധു ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.

അവസാനവാക്ക് ഗോപി
നിലവില്‍ പുല്ലേല ഗോപീചന്ദാണ് പി വി സിന്ധുവിന്റെ കോച്ച്. സിന്ധുവിന്റെ കാര്യത്തില്‍ അവസാന വാക്കും ഗോപീചന്ദിന്റേത് തന്നെ. സിന്ധു എന്ത് കഴിക്കണം, എത്ര നേരം ഉറങ്ങണം, എപ്പോള്‍ ഉണരണം, എങ്ങനെ കളിക്കണം എല്ലാ കാര്യങ്ങളും ഗോപീചന്ദ് തീരുമാനിക്കും. സിന്ധുവിനും അതില്‍ മനപ്രയാസമില്ല.

കഠിനാധ്വാനത്തിന്റെ ഫലം
ഒളിംപിക്‌സില്‍ പി വി സിന്ധു നേടിയ വെള്ളിമെഡല്‍ ഒരു ദിവസം കൊണ്ട് കിട്ടിയതല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണത്. ശരീരഭാരം സൂക്ഷിക്കാനും കായികക്ഷമത കൂട്ടാനുമായി ഗോപീചന്ദിനൊപ്പം രണ്ട് കോച്ചുമാര്‍ കൂടിയുണ്ട്. സിന്ധുവിനും ശ്രീകാന്തിനും മത്സരിക്കാന്‍ വേണ്ടി ഗോപീചന്ദ് തന്നെയുണ്ട്.

എവിടെ കിട്ടും കോച്ചിനെ
കളിക്കാരുടെ പ്രകടനത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന കോച്ചുമാരുടെ നാടാണിത്. ഈ നാട്ടില്‍ ഗോപീചന്ദിനെ പോലെ ഒരു കോച്ചിനെ എവിടെ കിട്ടുമെന്നാണ് ഓരോരുത്തരും പരസ്പരം ചോദിക്കുന്നത്. റിയോ ഒളിംപിക്‌സില്‍ സിന്ധു ഫൈനല്‍ വരെ എത്തിയ ശേഷമാണ് ഗോപീചന്ദ് തങ്ങളുടെ ഉറക്കമില്ലാത്ത രാവുകളെപ്പറ്റി മനസുതുറന്നത്.


Click it and Unblock the Notifications











