ടോക്കിയോ: സ്വര്‍ണം നേടാനുള്ള ശ്രമം തകര്‍ന്നിട്ടും പതറാതെ പൊരുതി വെങ്കലം നേടിയാണ് പിവി സിന്ധു ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. റിയോ ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു. റിയോയില്‍ സിന്ധു ഫേവറിറ്റേ ആയിരുന്നില്ല. എന്നാല്‍ വമ്പന്‍ അട്ടിമറികളിലൂടെ സിന്ധു ഫൈനലിലെത്തുകയായിരുന്നു. കരോലിന മരിനോട് തോറ്റെങ്കിലും ഇന്ത്യയില്‍ ബാഡ്മിന്റണിലെ ബ്രാന്‍ഡായി സിന്ധു മാറിയിരുന്നു. വെങ്കല പോരാട്ടത്തില്‍ ഹെ ബിംഗ്ജാവോയെ വെറും 53 മിനുട്ടിലാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്.
അതേസമയം ടോക്കിയോയില്‍ സമ്മര്‍ദം അതിശക്തമായിരുന്നുവെന്ന് സിന്ധു പറഞ്ഞു. താന്‍ ഇതുവരെ കളിച്ച ഏറ്റവും കടുപ്പമേറിയ ഒളിമ്പിക്‌സാണിത്. ഇവിടെ വെങ്കലം നേടിയത് റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയതിനേക്കാള്‍ കടുപ്പമേറിയതായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി. റിയോയില്‍ 2016ല്‍ മത്സരിക്കാനിറങ്ങുമ്പോള്‍ എനിക്ക് സമ്മര്‍ദമില്ലായിരുന്നു. കാരണം ഞാന്‍ വെള്ളി നേടുമെന്നോ ഫൈനലിലേക്ക് മുന്നേറുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വെള്ളി നേടിയതോടെ പ്രതീക്ഷയും വര്‍ധിച്ചിരുന്നു. ടോക്കിയോയില്‍ ഫേവറിറ്റുകളിലൊരാളായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ സമ്മര്‍ദം കടുപ്പമായിരുന്നുവെന്ന് താരം പറഞ്ഞു.
സെമി ഫൈനലില്‍ തോറ്റ ശേഷം കടുത്ത നിരാശയുണ്ടായിരുന്നു. വലിയ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാല്‍ വെങ്കല പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നും സിന്ധു പറഞ്ഞു. ഹെ ബിംഗ്ജാവോയ്‌ക്കെതിരെ സിന്ധുവായിരുന്നു ആധിപത്യം നേടിയിരുന്നത്. രണ്ട് സെറ്റിലും വെല്ലുവിളിയില്ലായിരുന്നു. വെങ്കലം നേടിയതില്‍ ഒരുപാട് സന്തോഷം തോന്നുകയോ സ്വര്‍ണം നഷ്ടമായതില്‍ സങ്കടം തോന്നുകയും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഇത് സന്തോഷം നിറഞ്ഞ കാര്യമാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും സിന്ധു പറഞ്ഞു.
അതേസമയം സിന്ധുവിനെ അഭിനന്ദിച്ച് ദേശീയ ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപീചന്ദ് രംഗത്തെത്തി. കഠിനാധ്വാനമാണ് സിന്ധുവിന് മെഡല്‍ നേടിക്കൊടുത്തതെന്ന് സിന്ധു പറഞ്ഞു. നമ്മുടെ സിന്ധു ഒരിക്കല്‍ കൂടി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിരിക്കുകയാണ്. എല്ലാ സിന്ധുവിന് കഠിനാധ്വാനം കൊണ്ടും പരിശീലകരുടെ പിന്തുണ കൊണ്ടാണെന്നും ഗോപിചന്ദ് പറഞ്ഞു. കായിക മന്ത്രാലയത്തിനും കേന്ദ്ര സര്‍ക്കാരിനും സായിക്കും ബാഡ്മിന്റണ്‍ അസോസിയേഷനും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍, ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ എന്നിവയില്ലെല്ലാം സിന്ധു മെഡല്‍ നേടിയിരുന്നു.
ചിത്രം:ട്വിറ്റർ