ടോക്കിയോ: ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ചായിരുന്നു പിവി സിന്ധു വനിതാ സിംഗിള്‍സ് ടെന്നീസില്‍ തോറ്റത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ സ്വപ്‌നം കണ്ട സിന്ധുവിനെ തായ്‌വാന്റെ തായ് സു യിങാണ് പരാജയപ്പെടുത്തിയത്. സെമിക്ക് മുമ്പുള്ള എല്ലാ മത്സരങ്ങളിലും മിന്നുന്ന ഫോമിലായിരുന്നു സിന്ധു. എന്നാല്‍ മെഡല്‍ നേടാതെ മടങ്ങാന്‍ തോന്നുനില്ലെന്ന് സിന്ധു പറയുന്നു. സ്വര്‍ണത്തിനായുള്ള എന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. പക്ഷേ വെങ്കലമെങ്കിലും നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സിന്ധു വ്യക്തമാക്കി.
തീര്‍ച്ചയായും ഫൈനലിലേക്ക് എത്താന്‍ സാധിക്കത്തില്‍ വലിയ സങ്കടമുണ്ട്. കാരണം തോറ്റത് സെമി ഫൈനലിലാണ്. എന്റെ എല്ലാ കഴിവും ഉപയോഗിച്ചാണ് സെമിയില്‍ കളിച്ചത്. പക്ഷേ എന്ത് ചെയ്യാം, എന്റെ ദിനമായിരുന്നില്ല അത്. അവസാനം വരെ ഞാന്‍ പൊരുതിയിരുന്നുവെന്ന് സിന്ധു പറഞ്ഞു. മത്സരത്തില്‍ തായ് താരം മികച്ച വേരിയേഷനുകളാണ് ഉപയോഗിച്ചത്. ബുദ്ധിപരമായി തന്ത്രങ്ങള്‍ നീക്കിയ തായ് സു സിന്ധുവിനെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു. തായ് താരത്തെ നേരിടാന്‍ താന്‍ സജ്ജമായിരുന്നുവെന്നും, പക്ഷേ വിചാരിച്ച രീതിയില്‍ കളിക്കാന്‍ പറ്റിയില്ലെന്ന് സിന്ധു പറഞ്ഞു.
എതിരാളി മികച്ചതാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് മത്സരത്തില്‍ ഭയപ്പെട്ടിരുന്നില്ല. പക്ഷേ സെമി ഫൈനല്‍ പോലുള്ള മത്സരങ്ങള്‍ ഉന്നത നിലവാരത്തില്‍ കളിക്കുന്നതാണ്. എളുപ്പത്തില്‍ പോയിന്റുകള്‍ നേടാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതരുത്. മത്സരം അതുകൊണ്ട് കടുത്തതായിരുന്നു. നിര്‍ഭാഗ്യവശാല്‍ വിജയംഎന്റെ പക്ഷത്തായിരുന്നില്ലെന്നും സിന്ധു പറഞ്ഞു. കഴിഞ്ഞ തവണ ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു സിന്ധു. അന്ന് ഫൈനലില്‍ സ്‌പെയിന്റെ കരോലിന മരിനോടാണ് സിന്ധു തോറ്റത്. ഇത്തവണ അത് സ്വര്‍ണമാക്കാനുള്ള പരിശ്രമത്തിലായിരുന്നു താരം.
തീര്‍ച്ചയായും തോല്‍വി സങ്കടപ്പെടുത്തുന്നതാണെങ്കിലും അത് തന്നെ ആലോചിച്ച് ഇരിക്കാന്‍ സാധിക്കില്ല. ഇനിയുള്ള എല്ലാ ശ്രദ്ധയും വെങ്കലം നേടുന്നതിലാണ്. എല്ലാം കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കിനിയും മെഡല്‍ നേടാനുള്ള സാധ്യതയുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ വെങ്കല പോരാട്ടത്തില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്ന് ഒരുപാട് പേര്‍ തന്നെ പിന്തുണച്ചിരുന്നു. ഫൈനലില്‍ എത്താന്‍ സാധിക്കാത്തതില്‍ അതുകൊണ്ട് തന്നെ നിരാശയുണ്ട്. ഇന്ന് നേടാനാവാത്ത ജയം അടുത്ത ദിവസം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.
ചിത്രം:ട്വിറ്റർ