ടോക്കിയോ: ഒളിംപിക്സിലെ ഗ്ലാമര്‍ ഇനങ്ങളായ അത്ലറ്റിക്സ് പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും. പുത്തന്‍ താരോദങ്ങളുടെ ഉദയത്തിനും ഇത്തവണ ടോക്കിയോ ഒളിംപിക്സ് സാക്ഷിയാവും. ട്രാക്കുണരുമ്പോള്‍ കായിക പ്രേമികളുടെ ആവേശവും വര്‍ധിക്കും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 5.30 ഓടെയാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ഒളിംപിക്സ് ട്രാക്കുണരുക.
ട്രാക്കിലെ വേഗരാജാവായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഒളിംപിക്സാണ് ടോക്കിയോയിലേത്. അതുകൊണ്ട് തന്നെ വേഗപ്പോരിലെ പുത്തന്‍ രാജകുമാരനെ കാത്തിരിക്കുകയാണ് കായിക ലോകം. അമേരിക്കയുടെ ട്രൈവോണ്‍ ബ്രോമല്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാവുമെന്നാണ് വിലയിരുത്തല്‍. സമീപകാലത്ത് ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ മികച്ച സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
അമേരിക്കയുടെ തന്നെ റൂണി ബേക്കര്‍, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയ്ന്‍ എന്നിവരെല്ലാം വേഗപ്പോരില്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്. സ്പ്രിന്റ് ഇനങ്ങളില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ദ്യുതി ചന്ദ് 100, 200 മീറ്ററുകളില്‍ പോരിനിറങ്ങുന്നുണ്ട്. ഒളിംപിക്സില്‍ രണ്ട് തവണ വേഗതയുടെ രാജകുമാരിയായി മാറിയ ജമൈക്കയുടെ സ്പ്രിന്റ് സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസര്‍, നാട്ടുകാരിയും നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ എലേന തോംസണ്‍ എന്നിവരാണ്് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇത്തവണയും സാധ്യത കല്‍പ്പിക്കുന്നത്.
ഒളിംപിക് മെഡൽ നേടുന്നത് എനിക്കെതിരായ തന്നെ പോരാട്ടത്തിൽ ജയിക്കുന്നതിന് തുല്ല്യമാണ്: ദീപിക കുമാരി
ഹീറ്റ്സ് മത്സരങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.20നാണ് വനിതകളുടെ 100 മീറ്റര്‍ ഫൈനല്‍ അരങ്ങേറുന്നത്. വേഗരാജാവിനെ കണ്ടെത്താനായി നടക്കുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.20ന് നടക്കും. നടത്തത്തില്‍ കെ.ടി ഇര്ഫാന്, ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി ജാബിര്‍, റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോ അത്ലറ്റിക്സില് ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്ന മലയാളി താരങ്ങള്‍.