ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോ മല്‍സരത്തിനിടെ പാകിസ്താന്‍ താരമായ അര്‍ഷാദ് നദീം തന്റെ ജാവലിനില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന അഭ്യുഹങ്ങള്‍ തള്ളി സ്വര്‍ണ മെഡല്‍ വിജയിയും ഇന്ത്യന്‍ താരവുമായ നീരജ് ചോപ്ര. ആദ്യത്തെ ത്രോയ്ക്ക് മുമ്പ് അര്‍ഷാദ് നീരജിന്റെ ജാവലിനില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലം ശുദ്ധ അസംബന്ധമാണെന്നു അറിയിച്ചിരിക്കുകയാണ് നീരജ്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാജ്യത്തിന്റെ അഭിമാനതാരമായ അദ്ദേഹം ഇതേക്കുറിച്ച് വ്യക്ത വരുത്തിയത്. അര്‍ഷാദ് നദീം എന്റെ ജാവലിനില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടത്തിയിട്ടില്ല. അദ്ദേഹം അതുകൊണ്ട് പ്രാക്ടീസ് ചെയ്യുക മാത്രമാണ് ചെയ്തത്. മറ്റൊന്നുമുണ്ടായിട്ടില്ലെന്നും നീരജ് അറിയിച്ചു.
ഒരു ദേശീയ മാധ്യമത്തിനു നേരത്തേ നല്‍കിയ അഭിമുഖത്തില്‍ ആദ്യ ത്രോയ്ക്ക് മുമ്പ് തന്റെ ജാവലിന്‍ കാണാതെ പോയിരുന്നതായും പിന്നീടാണ് അര്‍ഷാദിന്റെ പക്കല്‍ ഇതു കണ്ടതെന്നും 23 കാരനായ നീരജ് പറഞ്ഞിരുന്നു. ഫൈനലില്‍ ആദ്യ ത്രോയ്ക്ക് മുമ്പ് ഞാന്‍ എന്റെ ജാവലിന്‍ തിരഞ്ഞിരുന്നു. എവിടെയും ഇതെനിക്കു കണ്ടെത്താനായില്ല. പെട്ടെന്നായിരുന്നു അര്‍ഷാദ് അതുമായി നടക്കുന്നത് കണ്ടത്. ഭായ്, എനിക്കു ത്രോയുണ്ട്, അതൊന്നു തരൂയെന്നു ഞാന്‍ അദ്ദേഹത്തോടു പറയുകയായിരുന്നു. അര്‍ഷാദ് ഉടന്‍ ജാവലിന്‍ തിരിച്ചു നല്‍കുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ ആദ്യ ത്രോ അല്‍പ്പം ധൃതിയിലുള്ളതായി നിങ്ങള്‍ കണ്ടതെന്നായിരുന്നു നീരജിന്റെ വാക്കുകള്‍.
പക്ഷെ തന്റെ ഈ വാക്കുകള്‍ പലരും ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വളരെയേറെ നിരാശ തോന്നിയതായും നീരജ് ട്വിറ്ററിലൂടെ പുറത്തുവിട്ട വ്യക്തമാക്കി. നിങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും പ്രചാരം നേടുന്നതിനും എന്നെയും എന്റെ അഭിപ്രായങ്ങളെയും ഒരു മാധ്യമമായി ഉപയോഗിക്കരുതെന്നു എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. ഒരുമയോടെയും ഐക്യത്തോടെയും ഇരിക്കാനാണ് സ്‌പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നത്. എന്റെ സമീപകാലത്തെ വാക്കുകളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ അങ്ങേയറ്റം നിരാശയാണ് തോന്നുന്നതെന്നും നീരജ് വ്യക്തമാക്കി.
ഒളിംപിക്‌സിന്റെ അവസാന ദിനമായിരുന്നു നീരജ് ഇന്ത്യയെ പൊന്നണിയിച്ചത്. ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞ് അദ്ദേഹം രാജ്യത്തിനു സ്വര്‍ണം സമ്മാനിക്കുകയായിരുന്നു. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്കു അത്‌ലറ്റിക്‌സില്‍ ലഭിച്ച ആദ്യത്തെ സ്വര്‍ണ മെഡല്‍ കൂടിയായിരുന്നു ഇത്. മാത്രമല്ല ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി വ്യക്തിഗത സ്വര്‍ണം നേടിയ രണ്ടാമത്തെ താരമായും നീരജ് മാറിയിരുന്നു. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെ ഷൂട്ടിങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു ആദ്യ സ്വര്‍ണനേട്ടം.
ഫൈനലില്‍ ആദ്യത്തെ ത്രോയില്‍ തന്നെ നീരജ് സ്വര്‍ണമുറപ്പാക്കിയിരുന്നു. രണ്ടാമത്തെ ത്രോയില്‍ ദൂരം ഒന്നുകൂടി മെച്ചപ്പെടുത്തിയ അദ്ദേഹം മറ്റാരും തന്റെ അരികിലെത്തില്ലെന്നു ഉറപ്പാക്കുകയും ചെയ്തു. ഫൈനലില്‍ ഇറങ്ങിയപ്പോള്‍ ഒന്നാമതെത്തുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്നും സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്നതു മാത്രമായിരുന്നു മനസ്സിലെന്നുമായിരുന്നു നീരജ് വെളിപ്പെടുത്തിയത്.
ഒളിംപിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്ത് നടത്തിയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയില്‍ നിന്നു മടങ്ങിയത്. ആകെ ഏഴു മെഡഡലുകളായിരുന്നു ഇന്ത്യക്കു ലഭിച്ചത്. ഇതില്‍ നീരജിന്റെ സ്വര്‍ണം തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയ വെള്ളിയും സമ്മാനിച്ചു. ഗുസ്തിയില്‍ തന്നെ ബജ്‌രംഗ്പൂനിയ രാജ്യത്തിനായി വെങ്കലം നേടി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു, പുരുഷ ഹോക്കി ടീം, വനിതാ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍, വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു എന്നിവരും വെങ്കല മെഡലിനു അവകാശികളായിരുന്നു.